ഗോത്രവർഗക്കാരെയും ഗോത്ര സംസ്ക്കാരത്തെയും ഉന്നമനത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോഴും പലപ്പോഴും അവർ നേരിടുന്ന ചില പക്ഷാഭേദങ്ങളുണ്ട്. വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരെന്നും തങ്ങളിലേക്ക് തന്നെ ഉൾവലിയുന്നവരും എന്നുള്ള പൊതുധാരണകൾ തകർക്കുകയാണ് വി. ശ്രീപതി എന്ന 23-കാരി. തൻ്റെ സമുദായത്തിൽ നിന്ന് സിവിൽ ജഡ്ജിയാകുന്ന ആദ്യത്തെ ആദിവാസി വനിത എന്ന ചരിത്രം കൂടിയാണ് ശ്രീപതി കുറിക്കുന്നത്.
തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിലെ യെലഗിരി കുന്നുകളിലെ മലയാളി ഗോത്രത്തിൽ നിന്നുള്ള ശ്രീപതി, തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ വിജയിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഒരു അമ്മ കൂടിയായ ശ്രീപതി കുഞ്ഞിന് ജന്മം നൽകി ദിവസങ്ങൾക്കുള്ളിലാണ് തൻ്റെ പരീക്ഷ എഴുതുന്നത്. ഇതാണ് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നതും. തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസിന് മുന്നിൽ പെൺകുഞ്ഞിനൊപ്പം നിൽക്കുന്ന ശ്രീപതിയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
“എൻ്റെ സമുദായത്തിലെ ആളുകൾക്ക് തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാൽ അവർക്ക് നിയമസഹായം നൽകുക എന്നതായിരുന്നു കോഴ്സ് ചെയ്യാനുള്ള പ്രേരണ,” ശ്രീപതി പറയുന്നു.