നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം നടത്തും; കാശിയിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതി

മലപ്പുറം: നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് കൊടി ഉയരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്യാസിമാരും വിശ്വാസികളും ഇന്നലെ വൈകുന്നേരത്തോടെ തിരുനാവായയിൽ എത്തി തുടങ്ങി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് ധ്വജാരോഹണം നടത്തുന്നത്. ഇന്നു രാവിലെ മുതൽ ഫെബ്രുവരി മൂന്ന് വരെ മഹോത്സവം നീണ്ടുനിൽക്കും.

ചടങ്ങിൽ മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, വർക്കിങ് ചെയർമാൻ കെ. ദാമോദരൻ, ചീഫ് കോർഡിനേറ്റർ കെ. കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ.സി. ദിലീപ് രാജ അരിക്കര, സുധീർ നമ്പൂതിരി എന്നിവർ പങ്കെടുക്കും.

ഭക്തരെ വരവേൽക്കാൻ നിളാ തീരവും നാവാമുകുന്ദ ക്ഷേത്രപരിസരവും പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. മാഘ ഗുപ്ത നവരാത്രി ആരംഭ ദിനമായ ഇന്ന് രാവിലെ മുതൽ നിശ സ്നാനം ആരംഭിക്കും. വൈകുന്നേരം കാശിയിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതിയും നടക്കും.

തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽ നിന്നാണ് ഭാരതപ്പുഴയുടെ ഉത്ഭവം. ഇന്ന് രാവിലെ തിരുനാവായതിലേക്ക് അവിടെ നിന്നും ശ്രീചക്രം രഥയാത്ര പുറപ്പെടും. ഭാരതീയധർമ പ്രചാരസഭ ആചാര്യൻ യതീശാനന്ദനാഥൻ നയിക്കുന്ന രഥയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം 22ന് വൈകിട്ട് തിരുനാവായയിലെത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *