പുഞ്ചവയൽ: മലയോര മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി പുലിപ്പേടി. പുഞ്ചവയൽ കാരിശ്ശേരി ടോപ്പ് ഏന്തപ്പടി ഭാഗത്ത് കഴിഞ്ഞദിവസം അജ്ഞാത ജീവി കടിച്ചു കൊന്ന നായയുടെ ജഡം രാത്രിയോടെ കാണാതായി. ആക്രമണം നടത്തിയത് പുലി തന്നെയാണെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.
കഴിഞ്ഞ ദിവസമാണ് കാരിശ്ശേരി ടോപ്പ് ഏന്തപ്പടി ഭാഗത്ത് വളർത്തുനായയെ അജ്ഞാത ജീവി ആക്രമിച്ചു കൊലപ്പെടുത്തിയത്. ഈ നായയുടെ ജഡമാണ് കഴിഞ്ഞ രാത്രിയിൽ അവിടെ നിന്നും വീണ്ടും അജ്ഞാത ജീവി വന്ന് കടിച്ചു കൊണ്ടുപോയത്. ഇതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലായിരിക്കുകയാണ്. പകൽ പോലും പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയിലാണ് പലരും.
അതേസമയം, വന്യജീവി ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറ തകരാറിലാണെന്ന വിവരം നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടിയന്തരമായി പുതിയ ക്യാമറകൾ സ്ഥാപിക്കാനും, പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി ജനങ്ങളുടെ ജീവനും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കാനും വനംവകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.