ചായ വൈകിയതിനെച്ചൊല്ലിയുള്ള നിസ്സാര തർക്കം അവസാനിച്ചത് അതിദാരുണമായ ഒരു കൊലപാതകത്തിൽ! നിലമ്പൂർ കൂറ്റമ്പാറയിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു എന്ന നടുക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. കുണ്ടുങ്ങൽ റിജില (30) ആണ് സ്വന്തം മക്കളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചായ നൽകാൻ വൈകിയതിനെ ചൊല്ലി ഭർതൃമാതാവ് ശാന്തയും റിജിലയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, പ്രകോപിതയായ ശാന്ത വെട്ടുകത്തിയെടുത്ത് റിജിലയുടെ കഴുത്തിന് വെട്ടുകയുമായിരുന്നു. റിജിലയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു ഈ അക്രമം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന റിജിലയെയാണ്. ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. പ്രതിയായ ശാന്തയെ (75) നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു ചെറിയ പിണക്കം എങ്ങനെ ഇത്ര വലിയൊരു ദുരന്തമായി മാറി എന്ന ഞെട്ടലിലാണ് പ്രദേശം.