എരുമേലി: വിവരാവകാശ നിയമം ആയുധമാക്കി ഉദ്യോഗസ്ഥരെയും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്ന സംഘം എരുമേലിയിൽ സജീവമാകുന്നു. സർക്കാർ ഓഫീസുകളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിവരാവകാശ പ്രകാരം രേഖകൾ കൈപ്പറ്റിയ ശേഷം, അതിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി കോടതിയിൽ കേസ് ഫയൽ ചെയ്യുകയും പിന്നീട് കേസ് പിൻവലിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി. ഈ തട്ടിപ്പ് സംഘത്തിൽ കണമല പാമ്പാവാലി സ്വദേശിയായ കൃഷി ഓഫീസ് ജീവനക്കാരനും ഉൾപ്പെട്ടതായാണ് സൂചന. ആദ്യം വിവിധ പദ്ധതികളുടെയോ നിർമ്മാണ പ്രവർത്തനങ്ങളുടെയോ രേഖകൾ വിവരാവകാശ പ്രകാരം കൈക്കലാക്കുന്നു. രേഖകളിൽ എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ ഉടൻ തന്നെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയോ നിയമനടപടികൾ ആരംഭിക്കുകയോ ചെയ്യുന്നു. കേസ് നീണ്ടുപോകുന്നത് പദ്ധതികളെ ബാധിക്കുമെന്ന് ഉറപ്പാകുമ്പോൾ, കേസ് പിൻവലിക്കുന്നതിനായി വൻതുക പ്രതിഫലമായി ആവശ്യപ്പെടുന്നു.
എരുമേലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം ഇതിനായി പ്രത്യേകമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കൃഷി വകുപ്പിലെ ജീവനക്കാരൻ കൂടി ഈ സംഘത്തിന് പിന്നിലുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ ഭീഷണിക്കിരയായവർ പരാതിയുമായി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ്.
വിവരാവകാശ നിയമത്തിന്റെ സുതാര്യതയെ ദുരുപയോഗം ചെയ്യുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.