ഹോട്ടലിൽ എത്തി, അതിജീവിതയുടെ പേരിൽ മുറിയെടുത്തു; തെളിവെടുപ്പിനിടെ രാഹുൽ സമ്മതിച്ചു: വീട്ടിലും ഹോട്ടലിലും പരിശോധന

തിരുവല്ല ∙ പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിലെത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തെളിവെടുപ്പ് നടത്തി. 2024 ഏപ്രിൽ 8ന് ഹോട്ടലിൽ എത്തിയെന്നു തെളിവെടുപ്പിനിടെ രാഹുൽ സമ്മതിച്ചു. അതിജീവിതയുടെ പേരിലാണ് മുറിയെടുത്തത്. മുറി തിരിച്ചറിഞ്ഞ രാഹുൽ യുവതിക്കൊപ്പം ഇവിടെ ഒരു മണിക്കൂർ ചെലവിട്ടെന്നു പറഞ്ഞു. എന്നാൽ പീഡനത്തെ കുറിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മൗനമായിരുന്നു മറുപടി. ഹോട്ടൽ റജിസ്റ്ററിൽ രാഹുലിന്റെ പേര് രാഹുൽ ബി.ആർ. എന്നാണ് നൽകിയിരിക്കുന്നത്. സന്ദർശക റജിസ്റ്ററിനു പകരം മുറി ബുക്ക് ചെയ്ത സംവിധാനത്തിൽ തന്നെയാണു രാഹുലിന്റെ പേരെന്നാണു സൂചന. ഇതേ വിവരങ്ങൾ ഹോട്ടലിലെ സിസ്റ്റത്തിലുമുണ്ട്. മുറിയുടെ വാടക നൽകിയതു താനാണെന്ന് അതിജീവിത നൽകിയ പരാതിയിൽ പറയുന്നുണ്ട്.

സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാനായില്ലെന്ന സൂചനയാണ് അന്വേഷണ സംഘം നൽകിയത്. അത്രയും പഴയ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു ഹോട്ടലിൽ നിന്ന് ലഭിച്ച മറുപടി. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി സിസിടിവി ഹാർഡ് ഡിസ്ക് ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ 3 ദിവസത്തേക്കാണു തിരുവല്ല മജിസ്ട്രേട്ട് കോടതി രാഹുലിനെ കസ്റ്റഡിയിൽ വിട്ടത്. ഇന്നു വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കണം. നാളെ രാഹുലിന്റെ ജാമ്യഹർജി വീണ്ടും പരിഗണിക്കും.

വീട്ടിലും പരിശോധന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വീട്ടിലും പരിശോധന. ഇന്നലെ ഉച്ചയ്ക്ക് അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളിയിലുള്ള വീട്ടിലാണ് എസ്ഐടി പരിശോധനയ്ക്ക് എത്തിയത്. 10 മിനിറ്റ്് നീണ്ടു നിന്ന പരിശോധനയ്ക്കു ശേഷം സംഘം മടങ്ങി. ലാപ്ടോപ്പിനായുള്ള പരിശോധനയായിരുന്നു എന്നാണ് സൂചന. പ്രതിഷേധം ഭയന്ന് എസ്ഐടി രാഹുലിനെ വീട്ടിലേക്കു കൊണ്ടുവന്നിരുന്നില്ല. തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താൻ അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ ഉണ്ടായ സുരക്ഷാ വീഴ്ച്ചയടക്കം പരിഗണിച്ചാണ് നിർദേശം. അതിജീവിതയുടെ മൊഴിയെടുക്കാൻ വിഡിയോ കോൺഫറൻസ്; അനുമതി തേടി എസ്ഐടി ഹൈക്കോടതിയിലേക്ക് തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ അതിജീവിതയുടെ രഹസ്യമൊഴി വിഡിയോ കോൺഫറൻസിങ് വഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. ഇവർ താമസിക്കുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി മുഖേന ഇതിനു സൗകര്യമേർപ്പെടുത്തും. ഈ രീതിയിൽ മൊഴിയെടുക്കാൻ അനുമതി തേടി 19ന് എസ്ഐടി ഹൈക്കോടതിയിൽ അപേക്ഷ നൽകും. ഇ മെയിൽ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇ മെയിൽ പരാതിയിൽ 3 ദിവസത്തിനകം പരാതിക്കാരി നേരിട്ടു ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നും അതിനാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണു രാഹുലിന്റെ വാദം. പരാതിയിൽ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലെടുത്ത കേസ് നിലനിൽക്കുമെന്നുമുള്ള നിയമോപദേശം എസ്ഐടിക്കു ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *