കോരുത്തോട് : മുണ്ടക്കയം-കോരുത്തോട് റോഡിലെ തേക്കിൻകൂപ്പിന് സമീപം കാട്ടുപോത്ത് കാറിന് കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ നിന്നും ഒരു കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോരുത്തോട് പള്ളിപ്പടി സ്വദേശിയും മക്കളുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. തേക്കിൻകൂപ്പ് ഭാഗത്തെത്തിയപ്പോൾ പെട്ടെന്ന് ഒരു കാട്ടുപോത്ത് റോഡിന് കുറുകെ ചാടുകയായിരുന്നു. പോത്തിനെ ഇടിക്കാതിരിക്കാൻ ഡ്രൈവർ പെട്ടെന്ന് കാർ വെട്ടിത്തിരിച്ചു. നിയന്ത്രണം വിട്ട കാർ മറിഞ്ഞ് പൂർണ്ണമായും തകർന്നെങ്കിലും, ഉള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ മേഖലയിൽ കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാണ്. ഇതിനുമുൻപും നിരവധി വാഹനങ്ങൾ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. രണ്ട് വർഷം മുൻപ് കുഴിമാവ് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് നേരെയും ഈ ഭാഗത്ത് നിരന്തരം വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ട്.
കാടിനോട് ചേർന്നുള്ള ഭാഗങ്ങളിൽ സ്ഥാപിച്ച ഫെൻസിംഗിലെ പിഴവുകളാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്കും റോഡിലേക്കും ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിൽ വലിയ പ്രതിഷേധമാണ് പ്രദേശവാസികൾക്കിടയിലുള്ളത്.