പേടി ഉള്ളിലൊതുക്കി ശുദ്ധജല വിതരണ ടാങ്കിന്റെ ഓപ്പറേറ്റർമാർ; അടിത്തറ ഇളകിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ

തൊടുപുഴ: പേടി ഉള്ളിലൊതുക്കിയാണ്, കരിങ്കുന്നം പുത്തൻപള്ളിക്കു സമീപത്തെ ജല അതോറിറ്റി വക ശുദ്ധജല വിതരണ ടാങ്കിന്റെ ഓപ്പറേറ്റർമാർ ജോലി ചെയ്യുന്നത്. അടിത്തറ ഇളകിയതിനെത്തുടർന്ന് ഓരോ ദിവസവും ചെരിഞ്ഞു കൊണ്ടിരിക്കുകയാണ് ടാങ്ക്. ഇതിനോടനുബന്ധിച്ചുള്ള വിശ്രമമുറി ഉപയോഗിക്കാൻ ഭയമായതിനാൽ ടാങ്കിനു സമീപത്തുനിന്ന് മാറി ഏതു സമയത്തും ഓടി രക്ഷപ്പെടാൻ കഴിയുന്ന വിധം കസേരയിട്ട് ഇരിക്കുകയാണ് ജീവനക്കാർ. 50,000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ അടിത്തറ നിൽക്കുന്നത് തോട്ടിലാണ്. മഴക്കാലത്ത് തോട്ടിൽ വെള്ളം കുത്തിയൊഴുകുന്നതിനൊപ്പം മണ്ണ് ഒലിച്ചു പോകാൻ തുടങ്ങിയതോടെയാണ് ടാങ്ക് ചെരിഞ്ഞു തുടങ്ങിയത്. തകർന്നു വീഴാനിടയായാൽ തൊട്ടടുത്തുള്ള കൃഷിഭവൻ കെട്ടിടത്തിനും അപകടമുണ്ടാകാനിടയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരാതി പറയാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തിലേറെയായെന്ന് നാട്ടുകാർ പറയുന്നു.ഉത്തരവാദിത്തപ്പെട്ടവർ ടാങ്കിന്റെ സ്ഥിതി വിലയിരുത്തി ഫോട്ടോയെടുത്ത് മടങ്ങിയതല്ലാതെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കരിങ്കുന്നം പഞ്ചായത്തിലെ വടക്കുംമുറി, അഞ്ചപ്ര പ്രദേശങ്ങളിലെ 200ലേറെ വീടുകൾക്ക് ആശ്രയം ഈ ടാങ്കാണ്. മലങ്കരയിൽനിന്ന് അഴകുംപാറയിലെ ടാങ്കിലേക്ക് എത്തുന്ന വെള്ളമാണ് പുത്തൻപള്ളിയിലെ ടാങ്കിലേക്ക് നൽകുന്നത്. ചെരിഞ്ഞു നിൽക്കുന്നതിനാൽ ടാങ്കിന്റെ സംഭരണശേഷി പൂർണമായി ഉപയോഗപ്പെടുത്താനും കഴിയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *